Thursday, August 18, 2022

പ്രകോപനം

അത്രമേൽ പ്രകോപനാവൃതമാകയാൽ,

മിത്രമേ നിന്നെയെൻ ജീവിത പുസ്തകത്തതാളിൽ നിന്നടർത്തികളഞ്ഞു ഞാൻ.

എത്ര വർഷങ്ങൾ ഒട്ടിപ്പിടിച്ചിരുന്നെന്റെയീ,

ചിത്രപുസ്തകത്താളിലന്നിറ്റു തുപ്പലം തേച്ചൊട്ടിച്ച നാൾ മുതൽ...

Tuesday, October 22, 2019

ഒരു വരി കൊണ്ട് മുറിഞ്ഞാൽ
ഒരു ചിരികൊണ്ട് സുഖപ്പെടുത്തണം...
സൗഹൃദം ഒരു antiseptic ആകണം!

നുണ

നുണ
അനാഥനാണ്!
സത്യം
വില്ലനും!

Friday, January 4, 2019

നവോത്ഥാനം.

വേരുകളോടാണ് കലിപ്പ്...
സ്വാതന്ത്ര്യമില്ലത്രെ!
ചിറകുകളോടാണ് ദേഷ്യം...
ഭാരമാകുന്നത്രേ!
നിറങ്ങളോടാണ് അപകർഷത...
നാണക്കേടാകുന്നത്രേ!
വെളിച്ചത്തോടാണ് ഭയം...
തെളിഞ്ഞു കാണുന്നത്രേ!
നവോത്ഥാനക്കാർക്ക്
മതിലുകളോടാണ് ഇഷ്ടം!
അതാകുമ്പോൾ അട്ടിയട്ടിയായടങ്ങി
നിരന്ന് കിടന്നാൽ മതിയല്ലോ...
സ്നേഹത്തിന് കുറുകേ
ഉദ്ധരിച്ചു നിൽക്കാമല്ലോ!
ഇരുപുറങ്ങളിലും നിന്ന്
മുഖം നോക്കാതെ പുലഭ്യം പറയാമല്ലൊ?

Sunday, December 2, 2018

മരണവും, ജീവിതവും...
ഒരു വടംവലി മത്സരമാണ്!
അതുകൊണ്ടു തന്നെയായിരിക്കാം
ജീവിതത്തിന്‍റെ ഭാഗത്ത്‌ 
നാം ആള് കൂട്ടുന്നത്‌!
സുഹൃത്തുക്കള്‍, ബന്ധുക്കള്‍!
കാരണം..
അപ്പുറത്ത് ആരൊക്കെ ..
എന്ന് നമുക്കറിയില്ലല്ലോ!

Saturday, December 1, 2018

കളഞ്ഞ് പോയതെന്തോ തിരയുന്നതിനിടക്കാണ്
പുസ്തകക്കാട്ടിലേക്കറിയാതെ കൈയ്യിട്ടത്...
കുറേ കാലമായല്ലോ കണ്ടിട്ട് എന്ന് ഞെട്ടിപരിഭ്രമിച്ച് ഓടിപ്പോയി... ഖസാക്കിന്റെ ഇതിഹാസത്തിലേക്കൊരു പാറ്റ.
തൊട്ടു താഴെ അനവധി ഊഴങ്ങളുടെ കൈപ്പാടു കൊണ്ട് ചട്ടതേഞ്ഞ് ദ്രവിച്ചു തുടങ്ങിയിരുക്കുന്നു, രണ്ടാമൂഴം.
ഏറ്റവും അടിയിലലയൊതുക്കി കിടപ്പുണ്ട്, എല്ലാം മായ്ക്കുന്ന കടൽ!
മരുഭൂമികൾ ഉണ്ടാകുന്നത് എങ്ങിനെയെന്ന് കൗതുകം പൊടി തട്ടി നോക്കി.
ഒരു ദേശത്തിന്റെ കഥ യോട് ചേർന്ന് തന്നെയാണ് മനുഷ്യന് ഒരു ആമുഖവും....
നിരാശയോടെ തിരിച്ചറിയുന്നു... വായനയുടെ ലോകത്ത് ഞാൻ അപരിചിതനായിരിക്കുന്നു.
രവിയും വൃകോദരനും അപ്പുവും ശ്രീധരനും അതിരാണിപാടവും എന്നെ മറന്നിരിക്കുന്നു.
പരിണാമം കൈയ്യിലെടുത്ത് തിരിഞ്ഞപ്പോൾ പുറത്ത് ആളറിഞ്ഞിട്ടും പൂയില്യൻ കുരക്കാൻ തുടങ്ങി!




നുണ

ജീവിതമല്ലാതെ,
മറ്റെല്ലാ കവിതകളും നുണകളാണ്.
കട്ടെടുക്കുന്നവർ
കൂട്ടിക്കൊടുക്കുന്നവർ
കാട്ടിക്കൊടുക്കുന്നവർ...
ഇവരെല്ലാം പറയുന്നതു,
ഒരേ നുണയാണ്!

Monday, April 2, 2018

ഉപവാസം

ഉപവാസത്തിലാണ്!
അക്ഷരങ്ങളുടെ
ദുർമേദസ്സ് കുറയ്ക്കാൻ
അധര വ്യായമത്തിനായ്
ഓടിത്തളർന്ന വാക്കുകളെ
പട്ടിണിക്കിടുകയാണ്,
മൗനവ്രതത്തിലാണ്!

Monday, November 21, 2016

മഞ്ഞ

മാഞ്ഞ്പോയ സ്വപ്നങ്ങളാണ്,
മഞ്ഞ പൂക്കളായ് ജനിക്കുന്നത്!
രക്തംകിനിയുന്ന ഓര്‍മ്മകളില്‍ ചെമ്പനീര്‍ പൂക്കുന്ന പോലെ.
രാത്രിയിലൊരു നിശാഗന്ധി, വിളിച്ചുണര്‍ത്തുന്നതു പോലെ.
വഴിയരികിലൊരു നീലക്കുറിഞ്ഞി പൂക്കാന്‍ കാത്തു നില്‍ക്കുന്ന പോലെ...
വാടിയതും, ചൂടിയതും.. പൂജിച്ചതും.... സ്വപ്നങ്ങളായിരുന്നു...
സൂര്യന്‍ മണ്ണിലെഴുതിയ കവിതകളായിരുന്നു!

പ്രണയലേഖനം

വരികൾക്കിടയിൽ നിന്ന് 
പുറത്തെടുത്ത്,
വാക്കുകൾ തുടച്ചു കളഞ്ഞ്,
അക്ഷരങ്ങൾ അഴിച്ചുമാറ്റിയപ്പോഴാണ്
നിന്നെ ഞാൻ തിരിച്ചറിഞ്ഞത്..!
എന്റെ ആദ്യത്തെ പ്രണയലേഖനം,
അവസാനത്തേയും !

സ്നേഹം

നീ
നിലയ്ക്കാത്ത സ്നേഹമായ്
പെയ്യുമ്പോളെനിക്കെന്തു ചെയ്യാനാകും,
തളിർത്തിടത്തൊക്കെ
പൂക്കുവാനല്ലാതെ,
സുഗന്ധം പറത്തി ക്ഷണിക്കുവാനല്ലാതെ,
രാഗരേണുക്കൾ പടർത്തുവാനല്ലാതെ ...
വല്ലാത്തൊരാത്മാനുരാഗത്തിൻ
തേൻ തുള്ളിയിറ്റിച്ചു പൊള്ളിയെങ്കിൽ..
പൊറുത്തു കൊൾക !
വെറുത്തുകൊൾക !

ഇരുട്ടില്‍

കണ്ടാല്‍,
ഓടിയൊളിക്കുന്നത്രയ്ക്ക്
പേടിയാണ്, ഇരുട്ടിനു,
വെളിച്ചത്തെ!
നിശബ്ദതയിലേക്ക്
ഒരുകുഞ്ഞു ശബ്ദം കാലിടറി വീഴുന്നു..
വാക്കുകള്‍
നടക്കാന്‍ പഠിക്കുകയാണ്!
സ്നേഹം ,
അരയില്‍ കെട്ടിപ്പിടിച്ചു ചിണുങ്ങുകയാണ്,
മടങ്ങിപ്പോകാനിറങ്ങുന്ന
വിരുന്നുകാരനോട്!
വഴിയരികില്‍
എല്ലായിടത്തും നോക്കുകുത്തികളാണ്
അന്ധന്റെ,
കണ്ണ് തട്ടാതിരിക്കാന്‍!



:)

ഓര്‍ക്കുവാന്‍ ഇഷ്ടമില്ലെങ്കിലും
ഓര്‍മ്മകള്‍ക്കിടയിലിപ്പോഴും
മറക്കുവാനാകാത്തതെന്തോ
മറഞ്ഞിരിക്കുന്നുണ്ടാകാം , പ്രണയമാകാം...!

Monday, March 21, 2016

സൗഹൃദോദ്യാനം !

ഒട്ടിച്ചിടത്തുനിന്നിടക്കിടെ
പറിച്ചു നോക്കുന്നതിനാലാവം
പശപറ്റിപ്പിടിക്കാതെ നിരന്തരം ഊര്‍ന്നു വീഴുന്നു
ജീവിതം!
മറ്റാരും കാണരുതെന്ന് ,
തൂവാലകെട്ടി മറച്ച മുറിവുകളില്‍
നിണം നനഞൊഴുകുന്നു ,
തൂവലില്‍ തൈലം പുരട്ടിത്തലോടുന്നു ..
സൗഹൃദം !



വരികയീ സായന്തനത്തില്‍
ഒരിക്കല്‍ക്കൂടി, ഒരു ചെറു
പുഞ്ചിരി പൂ വിരിഞ്ഞിട്ടുണ്ട്
എന്റെയീ സൗഹൃത വാടിയില്‍..

കാമമോഹിതം

പ്രണയമാപിനികള്‍ പനിച്ചൂടില്‍ വിയര്‍ക്കുന്ന
മാര്‍ച്ച്‌മാസത്തിന്റെ അവസാന രാത്രികളില്‍..
ഇലകളൊട്ടും പൊഴിക്കാതെ പൂക്കാതെ,
കാമമോഹിതേ കാത്തുനിന്നീടുക..

രാത്രിയില്‍  പരസ്പരം  തിന്നുതീര്‍ക്കണം
വിശപ്പടങ്ങുമ്പോള്‍  വിയര്‍ക്കണം, ചുണ്ടിലെ
പ്രണയദാഹം  ശമിക്കുന്നതിന്‍ മുന്‍പ്
പ്രേമചഷകങ്ങള്‍ പലവട്ടം  നിറയ്ക്കണം..


Wednesday, March 16, 2016

നിഴല്‍

നിശാഗന്ധിക്കും
സൂര്യകാന്തിക്കും
രഹസ്യങ്ങളുണ്ട് ...
അതറിയാവുന്നത് കൊണ്ടാണ്,
സൂര്യനും, ചന്ദ്രനും..
നിഴലിനെ കൊല്ലാനിങ്ങനെ,
തിളച്ചുമറിയുന്നത്!!!

Sunday, February 28, 2016

വീണ്ടും

കണ്ടാല്‍,
ഓടിയൊളിക്കുന്നത്രയ്ക്ക്
പേടിയാണ്, ഇരുട്ടിനു,
വെളിച്ചത്തെ!

നിശബ്ദതയിലേക്ക് 
ഒരുകുഞ്ഞു ശബ്ദം കാലിടറി വീഴുന്നു..
വാക്കുകള്‍ 
നടക്കാന്‍ പഠിക്കുകയാണ്!

സ്നേഹം , 
അരയില്‍ കെട്ടിപ്പിടിച്ചു ചിണുങ്ങുകയാണ്,
മടങ്ങിപ്പോകാനിറങ്ങുന്ന
വിരുന്നുകാരനോട്!

വഴിയരികില്‍ 
എല്ലായിടത്തും നോക്കുകുത്തികളാണ്
അന്ധന്റെ,
കണ്ണ് തട്ടാതിരിക്കാന്‍!

Wednesday, February 17, 2016

കവി, ദാ !

വാക്കുകളെ നിര്‍ദ്ദാക്ഷിണ്യം
നിരാകരിക്കുന്നവനാണ് ,
കവി!
തിരസ്കരിക്കാനാവാതെ
ബാക്കിയാകുന്ന വാക്കുകളാണ്,
കവിത!

Friday, January 15, 2016

ജ്ഞാനം

പൂമരം പൊഴിച്ചിട്ട വസന്തതിലാണ് നാം,
പ്രണയാക്ഷരങ്ങള്‍ എഴുതി പഠിച്ചത്!!
നഗരം ഉപേക്ഷിച്ച ഇടവഴികളിലാണ് നാം..
പ്രണയത്തിന്‍  മുദ്രകള്‍ പങ്കുവെച്ചത്..
വായനശാലയുടെ നിശബ്ദതയിലാണ് നാം,
പ്രണയ വേദന മടക്കി നല്‍കിയത്..
നിന്‍റെ ഹൃദയത്തിലും,
എന്‍റെ ഹൃദയത്തിലും
കോറിയിട്ട വാക്കുകള്‍ മാത്രമാണ് നാം ഇനി
പറയാന്‍ ബാക്കിയുള്ളത്..
പറയാതറിയേണ്ടത്..!

മൗനജാലം !

ചിരിമറന്ന ചുണ്ടുകള്‍ക്ക്
പറയാനുള്ളതാണ്...
കരിയെഴുതിയ കണ്ണുകള്‍
പറയാറുള്ളത്..!